#Latest News #Koyilandy #Medical Negligence #DYFI Protest #Taluk Hospital
കൊയിലാണ്ടി: (koyilandy.truevisionnews.com) താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടെന്ന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നാളെ രാവിലെ പത്തിന് താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
കൊയിലാണ്ടി കന്നൂർ സ്വദേശിയായ ഒമ്പതുവയസ്സുകാരനാണ് ആശുപത്രി അധികൃതരുടെ വീഴ്ച കാരണം കയ്യിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി നൽകിയത്. ഫെബ്രുവരി 15-ന് കുപ്പിച്ചില്ല് തറച്ച് കൈവിരലിൽ മുറിവുണ്ടായതിനെത്തുടർന്നാണ് കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുറിവിൽ തുന്നലിട്ട ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാൽ, വിരലിലെ ഞരമ്പ് മുറിഞ്ഞ വിവരം പരിശോധിച്ച ഡോക്ടർമാർ ശ്രദ്ധിച്ചില്ല. ഒരു മാസത്തിന് ശേഷമാണ് വിരലിന് ചലനശേഷി നഷ്ടപ്പെട്ടതായി രക്ഷിതാക്കൾ തിരിച്ചറിയുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞരമ്പ് മുറിഞ്ഞ വിവരം പുറത്തറിയുന്നത്.
ഇതിനെത്തുടർന്ന് കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിക്കും ഉൾപ്പെടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. ചികിത്സാപ്പിഴവ് വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ഡി.വൈ.എഫ്.ഐയുടെ തീരുമാനം.
Content Highlight: Koyilandy Taluk Hospital Medical Negligence 9 Year Old Boy Finger Nerve Damage DYFI Protest
#Latest News #Koyilandy #Medical Negligence #DYFI Protest #Taluk Hospital








































